പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ്: ഒരാള്‍ ഫോണില്‍ സംസാരിക്കുപോൾ മറ്റൊരാളെ വിളിച്ചാല്‍ കിട്ടില്ലല്ലോ എന്ന് മന്ത്രി
തിരുവനന്തപുരം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല എന്ന പരാതി ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
ഇന്നലെ രാവിലെ എട്ട് മണിയോട് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുവെങ്കിലും രാത്രി വൈകിയും വിദ്യാര്‍ത്ഥികള്‍ക്ക് ലിസ്റ്റ് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പോര്‍ട്ടല്‍ ഹാങ് ആയതായിരുന്നു കാരണം. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. ഒരാള്‍ ഫോണില്‍ സംസാരിക്കുമ്ബോള്‍ മറ്റൊരാളെ വിളിച്ചാല്‍ കിട്ടില്ലല്ലോ എന്ന് മന്ത്രി പറഞ്ഞു. അത്രമാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് സൈറ്റില്‍ കയറിയതാണ് പ്രശ്നമായതെന്നും ശിവന്‍കുട്ടി പറഞ്ഞു. ട്രയല്‍ അലോട്ട്മെന്റില്‍ തിരുത്തലുകള്‍ വരുത്താന്‍ നല്‍കിയ സമയപരിധി നീട്ടേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കകം തിരുത്തലുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഹയര്‍സെക്കണ്ടറി വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ സാങ്കേതിക തകരാര്‍ ഉണ്ടായതോടെ കുട്ടികള്‍ക്ക് ഇന്നലെ രാത്രി വരെയും സൈറ്റില്‍ കയറാന്‍ ആയിരുന്നില്ല. ഈ സാഹചര്യത്തില്‍ സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ ആവശ്യം മന്ത്രി തള്ളിയതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.