COVID-19

കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ 13ന് ഡല്‍ഹിയില്‍ നിന്ന്; 15ന് തിരുവനന്തപുരം-ഡല്‍ഹി പുറപ്പെടും : ഓൺലൈൻ ബുക്കിങ് മാത്രം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് മേയ് 12 മുതല്‍ പുനരാരംഭിക്കും. ഈ മാസം 13ന് ആദ്യ ട്രെയിന്‍ ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്ക് പുറപ്പെടും.

13ന് ന്യൂഡല്‍ഹിയില്‍ നിന്നും കൊങ്കണ്‍ റെയില്‍പാത വഴി തിരുവനന്തപുരത്തേക്കുള്ള  ആദ്യ ട്രെയിന്‍ സര്‍വീസിന് കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മംഗലാപുരം എന്നീ സ്റ്റോപ്പുകളാണുള്ളത്. 15ന് തിരുവനന്തപുരത്തു നിന്നും ന്യൂഡല്‍ഹിയിലേക്ക് ട്രെയിന്‍ സര്‍വീസ് പുറപ്പെടും. 

ഇന്ത്യന്‍ റെയില്‍വേ പുതിയ റൂട്ടുകളില്‍ കൂടുതല്‍ പ്രത്യേക സേവനങ്ങള്‍ ആരംഭിക്കും. കോവിഡ് 19 കെയര്‍ സെന്ററിനായി 20,000 കോച്ചുകള്‍ റിസര്‍വ് ചെയ്തതിനുശേഷം ലഭ്യമായ കോച്ചുകളുടെ അടിസ്ഥാനത്തില്‍ 300 ട്രെയിനുകള്‍ വരെ ദിവസവും ഓടിക്കും.

ആവശ്യമായത്ര ശ്രമിക് സ്‌പെഷല്‍ ട്രെയിനുകളാണ് ഇതര സംസ്ഥാനത്ത് കുടുങ്ങിയവരെ കേരളത്തില്‍ എത്തിക്കാനായി ഉപയോഗിക്കുക. ഈ ട്രെയിനുകള്‍ റിസര്‍വേഷന്‍ ചെയ്യുന്നതിനുള്ള ബുക്കിംഗ് തിങ്കള്‍(മേയ് 11) വൈകിട്ട് ആറിന് ഐആര്‍സിടിസി വെബ്‌സൈറ്റില്‍ (http;//www.irctc.co.in) മാത്രമേ ലഭ്യമാകൂ.

  • റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകള്‍ അടച്ചിടും.
  • കൗണ്ടറുകളില്‍ പ്ലാറ്റഫോം ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ നല്‍കില്ല.
  • സാധുവായ സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമേ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ.
  • യാത്രക്കാര്‍ മുഖാവരണം ധരിക്കേണ്ടതും പുറപ്പെടുമ്പോള്‍ സ്‌ക്രീനിംഗ് നടത്തേണ്ടതും നിര്‍ബന്ധമാണ്.
  • കൂടാതെ രോഗലക്ഷണമില്ലാത്ത യാത്രക്കാര്‍ക്ക് മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവാദമുള്ളൂ.
  • ട്രെയിന്‍ ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ യഥാസമയം പ്രത്യേകം നല്‍കും.      

ഇടവേളക്ക് ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമ്പോൾ കർശനമായ നിർദേശങ്ങൾ ആണ് ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്നത്.

കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ ആണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.  ഡൽഹിയിൽ നിന്ന് 13ന് പുറപ്പെടുന്ന ട്രെയിൻ 15ന് തിരുവനന്തപുരം എത്തി അതേ ദിവസം തന്നെ തിരികെ ഡൽഹിക്ക് പുറപ്പെടും.

ഐ. ആർ.സി.  ടി. സി  വെബ്സൈറ്റ് വഴിയോ മൊബൈൽ അപ്ലിക്കേഷൻ വഴിയോ മാത്രമേ ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാൻ സാധിക്കു. യാത്രക്ക് ഏഴു ദിവസം മുൻപ് മുതൽ ടിക്കറ്റ് ബുക്ക്‌ ചെയ്യാം. ടിക്കറ്റുകൾ ലഭ്യമായവർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കു.  

തത്കാൽ, പ്രീമിയം തത്കാൽ, കറന്റ്‌ ബുക്കിങ്ങ് സംവിധാനങ്ങൾ ഉണ്ടാവില്ല. 
ടിക്കറ്റ് തുകയിൽ കാറ്ററിംഗ് ചാർജ് ഉൾപ്പെടുത്തില്ല. ഇ-കാറ്ററിംഗ് സംവിധാനവും ഉണ്ടാവില്ല.

കുപ്പി വെള്ളവും നിയന്ത്രണങ്ങളോടെ ഭക്ഷണ പദാർത്ഥങ്ങളും വാങ്ങാൻ സൗകര്യമുണ്ടാകും. ടിക്കറ്റുകൾ ഉറപ്പാക്കിയ  ആളുകളെ സ്റ്റേഷനിൽ എത്തിക്കാനും കൂട്ടി കൊണ്ട് പോകാനും വാഹനങ്ങൾ അനുവദിക്കും.

യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കുകയും സോഷ്യൽ ഡിസ്റ്റൻസിങ് ഉറപ്പാക്കുകയും ചെയ്യണം. സ്റ്റേഷനിൽ സംസ്ഥാന സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം.

യാത്രക്കാർ നാലു മണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്തി പരിശോധകൾക്ക് വിധേയരാവണം. രോഗലക്ഷണം ഉള്ളവരെയും  പരിശോധന സെർടിഫിക്കറ്റുകൾ ഹാജരാക്കാത്തവരെയും യാത്ര ചെയ്യാൻ അനുവദിക്കില്ല. 


സ്റ്റേഷനിൽ എത്തുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ശരീര താപനില പരിശോധിക്കുകയും ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ ജില്ല കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!
Close