പ്രവാസികളുടെ മടക്കംമെയ് 7 മുതല്‍: കേന്ദ്ര സർക്കാർ നിർദേശം
വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഘട്ടംഘട്ടമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം ഏഴിനാരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
വിദേശത്തുള്ള ഇന്ത്യക്കാരെ മെയ് 7 (വ്യാഴാഴ്ച) മുതൽ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഇതിനായി തയ്യാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.
അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് യാത്രയുടെ ആദ്യഘട്ടത്തില്‍ മുൻഗണന.
വിമാനങ്ങളും നാവിക സേനാ കപ്പലുകളും പ്രയോജനപ്പെടുത്തിയാണ് മടക്കയാത്ര ഒരുക്കുക. യാത്രയുടെ ചിലവ് പ്രവാസികള്‍ വഹിക്കേണ്ടി വരുമെന്നും കേന്ദ്രം അറിയിച്ചു.
ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂര്‍ണ പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രക്ക് അനുവദിക്കുകയുള്ളൂ. യാത്രയിലുടനീളം യാത്രക്കാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്
ഇന്ത്യയിലെത്തിയ ഉടനെ തന്നെ മെഡിക്കല്‍ പരിശോധനകള്‍ നടത്തി ആരോഗ്യ സേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര നിര്‍ദ്ദേശമുണ്ട്.
ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. 14 ദിവസത്തെ ക്വാറന്റൈന് ശേഷമാകും ഇവരുടെ കോവിഡ് ടെസ്റ്റ് നടത്തുകയെന്നും കേന്ദ്രം അറിയിച്ചു.
ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
വിസ കാലാവധി തീർന്നവർക്കും അടിയന്തര സ്വഭാവമുള്ള വർക്കുമാത്രം ഉടൻ അനുമതി നൽകാൻ ആണ് കേന്ദ്ര നീക്കം . ഇതനുസരിച്ച് കേന്ദ്ര പട്ടികയിൽ നിലവിലുള്ളത് രണ്ടുലക്ഷം പേരാണ്.
ആർക്കൊക്കെ മുൻഗണന നൽകണം എന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയിലും സൂചനകൾ നൽകിയിരുന്നു സംസ്ഥാന സർക്കാരുകൾ നൽകുന്ന കണക്കും, എംബസികൾ നൽകുന്ന മുൻഗണനാ ലിസ്റ്റും കൂടി പരിഗണിച്ച് അന്തിമ ലിസ്റ്റ് തയ്യാറാക്കുക
വിസ കാലാവധി കഴിഞ്ഞവർ മുതൽ ചികിത്സ ആവശ്യത്തിന് നാട്ടിലേക്ക് മടങ്ങി വരവ് ആഗ്രഹിക്കുന്നവർ വരെ ഉണ്ട്.
വരവേൽക്കാം; ജന്മനാട്ടിലേക്ക്
ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നമ്മുടെ നാട് സർവ സുരക്ഷയും ഒരുക്കങ്ങളും നടത്തി
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കായി നിരീക്ഷണത്തിൽ കഴിയുന്നതിന് ഒരുക്കിയിട്ടുളളത് 17122 ബെഡുകൾ.
354 കെട്ടിടങ്ങളിലായി 8587 മുറികളിലായാണ് ഇത്രയും ബെഡ് ഒരുക്കിയിട്ടുളളത്. 7 താലൂക്കുകളിലായാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
- ചാലക്കുടി താലൂക്കിൽ 51 കെട്ടിടങ്ങളിലായി 1071 മുറികളും
- ചാവക്കാട് താലൂക്കിൽ 139 കെട്ടിടങ്ങളിലായി 3401 മുറികളും
- കൊടുങ്ങല്ലൂർ താലൂക്കിൽ 16 കെട്ടിടങ്ങളിലായി 188 മുറികളും
- കുന്നംകുളം താലൂക്കിൽ 45 കെട്ടിടങ്ങളിലായി 1285 മുറികളും
- മുകുന്ദപുരം താലൂക്കിൽ 8 കെട്ടിടങ്ങളിലായി 133 മുറികളും
- തലപ്പിള്ളി താലൂക്കിൽ 8 കെട്ടിടങ്ങളിലായി 127 മുറികളും
- തൃശ്ശൂർ താലൂക്കിൽ 87 കെട്ടിടങ്ങളിലായി 2382 മുറികളും ഒരുക്കിയിട്ടുണ്ട്.
- അന്യ സംസ്ഥാനത്തു നിന്നും വരുന്നവർ 8 ചെക്ക് പോസ്റ്റുകളിൽ കൂടിയാണ് എത്തുന്നത്. പ്രധാന ചെക്ക് പോസ്റ്റ് വാളയാർ ആണ്. ചെക്ക് പോസ്റ്റുകളിൽ ആരോഗ്യവകുപ്പിന്റെ സ്‌ക്രീനിംഗ് ഉണ്ട്. ഇതിൽ പനിയോ കോവിഡ് ലക്ഷണങ്ങളോ ഉള്ള ആളുകളെ ചെക്ക് പോസ്റ്റിനു അടുത്തുള്ള കോവിഡ് കെയർ സെന്ററുകളിൽ ക്വാറന്റൈൻ ചെയ്യും.
- സ്ത്രീകൾക്ക് താലൂക്ക് തലത്തിൽ പ്രത്യേകം ക്വാറന്റൈൻ സൗകര്യം നൽകുന്നതാണ്.
കോവിഡ് സെന്ററുകളിൽ പെയ്ഡ്, അൺപെയിഡ്, എന്നിങ്ങനെ താമസസൗകര്യം തരം തിരിച്ചിട്ടുണ്ട്. പണം കൊടുക്കാൻ കഴിവുള്ളവർക്ക് പെയിഡ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
ഒരുക്കങ്ങൾ വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ഡെപ്യൂട്ടി കളക്ടറും നോഡൽ ഓഫീസറുമായ (അപ്പലെറ്റ് അതോറിറ്റി) കെ മധുവിന്റെ അദ്ധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ലാ തല ഓഫിസർമാർ, താലൂക്ക് തഹസിൽദാർമാർ ത്രിതല സെക്രട്ടറിമാർ, ആരോഗ്യവകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ ഹാജരായിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെയും സെക്രട്ടറിയുടെയും നിര്‍ദേശാനുസരണം കോവിഡ് കെയര്‍ സെന്ററുകളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കണം.
- കോവിഡ് സെന്ററുകളില്‍ പാര്‍പ്പിച്ചിട്ടുള്ള എല്ലാ അന്തേവാസികളും കൃത്യമായി മുറികളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും അവരുടെ ഹാജര്‍ രാവിലെയും വൈകിട്ടും രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യണം.
- അഡ്മിഷന്‍ കം ഡിസ്ചാര്‍ജ് രജിസ്റ്റര്‍, മൂവ്മെന്റ് രജിസ്റ്റര്‍, പ്രതിദിന റിപ്പോര്‍ട്ട് രജിസ്റ്റര്‍, സ്റ്റോക്ക് രജിസ്റ്റര്‍, ഇന്‍ഡന്റ് രജിസ്റ്റര്‍ തുടങ്ങിയവ കൃത്യമായി പരിശോധിച്ച് സൂക്ഷിക്കണം
- തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും ഭക്ഷണം, കുടിവെള്ളം എന്നിവ കൃത്യസമയത്ത് നല്‍കാനും ഗുണനിലവാരം ഉറപ്പുവരുത്തുവാനും ശ്രദ്ധിക്കണം.
- കോവിഡ് കെയര്‍ സെന്ററുകളിലേക്ക് വൈദ്യുതി, ജലം, വാഹന സൗകര്യങ്ങള്‍ മറ്റ് ദൈനംദിന കാര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനവുമായി സഹകരിച്ച് ലഭ്യമാക്കണം.
- കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കും നോഡല്‍ ഓഫീസര്‍ക്കും സമര്‍പ്പിക്കണം.
- കോവിഡ് കെയര്‍ സെന്റര്‍ സ്ഥിതിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ സെന്ററിന്റെ ഓണ്‍ കോള്‍ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിക്കും.
- സെന്ററിലെ അന്തേവാസികള്‍ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍ ഉണ്ടായാല്‍ ഓണ്‍ കോള്‍ മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തി പരിശോധിച്ച് ചികിത്സ നല്‍കണം.
- ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഒന്നില്‍ കൂടുതല്‍ സെന്ററുകള്‍ ഉണ്ടായാല്‍ മറ്റ് മെഡിക്കല്‍ ഓഫീസര്‍മാരെ ഓണ്‍ കോളായി നിയോഗിക്കുന്നതിനുള്ള ഉത്തരവാദിത്വം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ക്കായിരിക്കും.
- നഗരസഭ പ്രദേശത്തുള്ള സെന്ററുകളിലേക്ക് മേജര്‍ ആശുപത്രി സൂപ്രണ്ട് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ഓണ്‍കോള്‍ ഡ്യൂട്ടി നല്‍കണം.
- ഇതോടൊപ്പം ബ്ലോക്ക് തലത്തില്‍ മൊബൈല്‍ മെഡിക്കല്‍ ടീമിനെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും നിയമിക്കും.
- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്, ആര്‍.ഡി.എസ്.കെ നഴ്സ് എന്നിവരെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും നിയമിക്കും.
- ഇവര്‍ സെന്ററിലെ അന്തേവാസികള്‍ക്ക് ആവശ്യമായ സേവനം നല്‍കണം. ഇതിനൊപ്പം അഡ്മിഷന്‍ കം ഡിസ്ചാര്‍ജ് രജിസ്റ്റര്‍, മൂവ്മെന്റ് രജിസ്റ്റര്‍, പ്രതിദിന റിപ്പോര്‍ട്ട് രജിസ്റ്റര്‍, സ്റ്റോക്ക് രജിസ്റ്റര്‍, ഇന്‍ഡന്റ് രജിസ്റ്റര്‍ എന്നിവ തയാറാക്കണം.
- ശുചീകരണം, ഹൗസ് കീപ്പിംഗ്, മാലിന്യ നിര്‍മ്മാര്‍ജനം എന്നീ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കണം.
- വാര്‍ഡനെ (വോളന്ററി സ്റ്റാഫ്)രജിസ്റ്റേര്‍ഡ് വോളന്റിയേഴ്സ് ലിസ്റ്റില്‍ നിന്നും ജില്ലാ കളക്ടര്‍ നിയോഗിക്കും.
- സെന്ററിലെ അന്തേവാസികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് വാര്‍ഡന്റെ ചുമതല.
- അന്തേവാസികള്‍ പുറത്ത് പോകാതെ നോക്കുക,അന്തേവാസികള്‍ക്ക് ആഹാരവും മറ്റ് സാധനങ്ങളും മുറികളില്‍ എത്തിച്ചുനല്‍കുക തുടങ്ങിയവയും വാര്‍ഡന്റെ ചുമതലയില്‍പ്പെടുന്നു.
- വര്‍ക്കര്‍/ ശുചീകരണ ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിക്കണം.
- ദിവസം രണ്ടുനേരം കോവിഡ് കെയര്‍ സെന്ററിന്റെ വരാന്തയും ഇടനാഴികളും ഡ്യൂട്ടി മുറികളും തൂത്തും തുടച്ചും വൃത്തിയാക്കണം.
- മുറികള്‍ അന്തേവാസികള്‍തന്നെ വൃത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കണം.
- മുറികള്‍ ഒഴിയുന്ന നേരം തൂത്ത് വൃത്തിയാക്കി തുടയ്ക്കണം.
- മുറികളില്‍ നിന്നും മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യണം.
- താമസക്കാര്‍ക്ക് ഭക്ഷണവും ഇതരസേവനവും ചെയ്തു കൊടുക്കുക.
അഡമിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായി നിയോഗിച്ചിട്ടുള്ളവര്‍ മേയ് എട്ടിന് രാവിലെ 10ന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ മുമ്പാകെ ജോലിക്ക് ഹാജരാകണം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കും. ഇതില്‍ അഡമിനിസ്ട്രേറ്റീവ് ഓഫീസര്‍മാരും താലൂക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടിമാരും പങ്കെടുക്കണം.
പ്രവാസികള്‍ക്ക് സഹായമായി കൈത്താങ്ങ് ഹെല്‍പ്പ് ഡെസ്‌ക്ക്
കോവിഡ് വ്യാപന കാലത്ത് പ്രവാസികള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, സഹായമായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രവാസി കൈത്താങ്ങ് ഹെല്‍പ്പ് ഡസ്‌ക്. പ്രവാസികളുടെ വിവരങ്ങള്‍ അന്വേഷിച്ച് ഹെല്‍പ്പ് ഡസ്‌കില്‍ എത്തുന്നവര്‍ക്ക് എല്ലാ വിധ സഹായവും വേഗത്തില്‍ ലഭ്യമാക്കാന്‍ മികച്ച ഇടപെടലാണ് നടത്തുന്നത്.
കേരള പ്രവാസി സംഘവുമായി ചേര്‍ന്നാണ് എംഎല്‍എ ഓഫീസില്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തിക്കുന്നത്. പ്രവാസികള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഏതു സമയത്തും സഹായത്തിനായി ഹെല്‍പ്പ് ഡെസ്‌ക് നമ്പരിലേക്ക് വിളിക്കാവുന്നതാണെന്ന് എംഎല്‍എ പറഞ്ഞു. പ്രവാസി കൈത്താങ്ങ്
ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍: 9745633874, 7558034080, 0468-2343330.