Uncategorized

കേരള സിവിൽ ഡിഫൻസ് -അറിയേണ്ടതെല്ലാം:എങ്ങനെ രജിസ്റ്റർ ചെയ്യാം?

ചിട്ടയായ പരിശീലനവും ആത്മാർപ്പണവും സംഘാടനമികവും ഒത്തുചേർന്ന ജനകീയ സന്നദ്ധ സേന

ദുരന്തമുഖത്ത് പ്രതിരോധത്തിന്റെ ഉറച്ച കോട്ട പടുത്തുയർത്താം

ചിട്ടയായ പരിശീലനവും ആത്മാർപ്പണവും സംഘാടനമികവും ഒത്തുചേർന്ന ജനകീയ സന്നദ്ധ സേന

പ്രകൃതി ദുരന്തങ്ങളെ മികച്ച രീതിയിൽ അതിജീവിക്കുന്നതിന് അടിയന്തിരമായി ഇടപെടാനാകുന്ന പ്രതിരോധ സേന

കേരള സിവിൽ ഡിഫൻസ്

സ.ഉ (കൈ) നം. 132/2019 ആഭ്യന്തരം തീയതി, തിരുവനന്തപുരം 30-08-2019 പ്രകാരമാണ് കേരളത്തില്‍ സിവില്‍ ഡിഫന്‍സ് രൂപീകൃതമായിരിക്കുന്നത്. കേരളാ ഫയര്‍ & റെസ്ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ തന്നെയാണ് ഹോം ഗാര്‍ഡ്സിന്‍റേയും സിവില്‍ ഡിഫന്‍സിന്‍റേയും മേധാവി. ഭരണനിര്‍വ്വഹണത്തിനായി തിരുവനന്തപുരം അസ്ഥാനമായി ഒരു റീജിയണല്‍ ഫയര്‍ ഓഫീസറും ജില്ലകളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാരും സിവില്‍ ഡിഫന്‍സിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. അതാത് ജില്ലാ കളക്ടര്‍മാരായിരിക്കും സേനയുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുക. ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും. സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സംസ്ഥാനതല പരിശീലനങ്ങള്‍ വിയ്യൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് അക്കാദമിയില്‍ വെച്ച് നല്‍കുന്നതാണ്.

1968ല്‍ നിലവില്‍ വന്ന സിവില്‍ ഡിഫന്‍സ് ആക്ട് അനുസരിച്ചുള്ള ചുമതലകള്‍ക്ക് പുറമെ സിവില്‍ ഡിഫന്‍സ് (അമെന്‍റമെന്‍റ്) ആക്ട് 2009ന്‍റെ 2010ലെ മൂന്നാം വിജ്ഞാപനത്തിലൂടെ ദുരന്തനിവാരണം കൂടി സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്‍റെ അധികചുമതലയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ അത്യാഹിതം/ദുരന്തം ഫലപ്രദമായി നേരിടുന്ന ചുമതല കൂടി സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ നിര്‍വ്വഹിക്കുന്നതാണ്. കേരളത്തിലെ ഓരോ അഗ്നിരക്ഷാനിലയങ്ങളുടെ കീഴിലും 50 പേര്‍ വീതം പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പരിശീലനം നേടി പ്രവര്‍ത്തിക്കും. കേരളത്തിലെ നിലവിലുള്ള 124 ഫയര്‍ സ്റ്റേഷനുകളുടെ കീഴില്‍ 6200 പരിശീലനം നേടിയ സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ സേവനമാണ് വിഭാവനം ചെയ്യുന്നത്. ദുരന്തനിവാരണ അഗ്നിരക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, ആപത്ഘട്ടങ്ങളില്‍ സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം ഉണര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

പശ്ചാത്തലവും പ്രസക്തിയും

2018 ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തിന് നൽകിയ ഏതാനും പാഠങ്ങളിലൊന്ന് സമൂഹത്തിൻറെ നന്മയേയും യുവജനതയുടെ സേവനശേഷിയേയും അംഗീകരിക്കേണ്ടതുണ്ട് എന്നതാണ്. ഓർക്കാപ്പുറത്തെത്തിയ പ്രകൃതി ദുരന്തം പരിചിത സംവിധാനങ്ങളെ ഒന്നാകെ കടപുഴകിച്ച ദിവസങ്ങളിൽ കേരള ജനതയെ കരുത്തോടെ താങ്ങി നിർത്തിയത് എല്ലാ വ്യത്യാസങ്ങളേയും മറികടന്നു സ്വയമെത്തിയ സേവനസന്നദ്ധരായ വലിയൊരു സമൂഹമായിരുന്നു. ആജ്ഞകളോ ആഹ്വാനങ്ങളോ മുൻപരിചയമോ പോലുമില്ലാതെ ഒറ്റയ്ക്കും ചെറു കൂട്ടായ്മകളുമായെത്തിയ ആ സമൂഹം വലുപ്പച്ചെറുപ്പമില്ലാതെ ഒരേ ലക്ഷ്യത്തോടെ കൈ കോർത്തു. ഓരോരുത്തരും പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ സമൂഹത്തിന്‍റെ സുരക്ഷ മാത്രം ആഗ്രഹിച്ച് അവരവരുടെ ശേഷികൾ വിനിയോഗിച്ചു. നൂറ്റാണ്ടിലൊരിക്കലെത്തിയതെന്ന് പറയാവുന്ന ആ മഹാദുരന്തത്തിൽ തകർന്നു പോകാതെ ഏതാനം മാസങ്ങൾക്കകം സാധാരണ നിലയിലേക്ക് കേരളം മടങ്ങിയെത്തിയതിന്‍റെ മുഖ്യകാരണങ്ങളിൽ ഒന്ന് കേരളജനത ഒറ്റക്കെട്ടായി നൽകിയ ആ സന്നദ്ധസേവനമായിരുന്നു. കേരളത്തിന്‍റെ സമ്പത്തായ ഈ ജനകീയ കൂട്ടായ്മ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്.

‘2019- വര്‍ഷത്തിലും ഏതാണ്ട് സമാനമായ സാഹചര്യമാണുണ്ടായത്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിൽ കേരളം അടക്കമുള്ള ഭൗമമേഖലയിൽ ആവർത്തിക്കപ്പെടാനിടയുണ്ട് എന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു കരുത്തുറ്റ ജനകീയ ദുരന്തപ്രതിരോധ സേന രൂപപ്പെടുത്തുന്നതും ജനങ്ങൾക്ക് ദുരന്താതിജീവന ശീലങ്ങളിൽ അവബോധമേകുന്നതും പ്രധാനമാണ്. സന്നദ്ധസേവനത്തിൻറെ ഊഷ്മളതയും ആത്മാർപ്പണവും നഷ്ടമാകാതെയും ചിട്ടയായ പരിശീലനവും പ്രവർത്തന ചട്ടക്കൂടും നൽകുന്ന സംഘാടനമികവ് സ്വംശീകരിച്ചും ജനകീയ സന്നദ്ധസേന രൂപപ്പെടുത്തുക എന്നതാണ് കേരളാ സിവിൽ ഡിഫൻസിന്‍റെ ലക്ഷ്യം.

യുദ്ധകാല തീവ്രവാദി ആക്രമാണ പരിതസ്ഥിതികളിൽ പൊതുസമൂഹത്തിൻറെ സൂരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളെ സഹായിക്കാനായി സിവിൽ വോളൻറിയർമാരെ സജ്ജരാക്കുന്നതിനുള്ള നിയമമാണ് 1968 ൽ രൂപീകരിച്ച സിവിൽ ഡിഫൻസ് ആക്ട്. 2009 ൽ അംഗീകരിച്ച സിവിൽ ഡിഫൻസ് (അമെൻറ്‌മെൻറ്) ആക്ട് പ്രകാരം ദുരന്ത പ്രതിരോധ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടി ഈ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്നു. നിലവിൽ കേരള അഗ്‌നിരക്ഷാ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ സിവിൽ ഡിഫൻസ് പദ്ധതിയെ കേരളത്തിന്‍റെ സമ്പത്തായ ജനകീയ സന്നദ്ധസേവനക്കൂട്ടായ്മയുമായി ഇഴചേർക്കുന്നതിലൂടെ രക്ഷാപ്രവര്‍ത്തനത്തിന് ജനകീയ മുഖമേകാനാകും.

പൂർണ്ണസമയം ജീവൻ രക്ഷാപ്രവർത്തന സജ്ജമായ അഗ്‌നിരക്ഷാ വകുപ്പിന്‍റെ നേതൃത്വവും, സുസംഘടിതമായ പരിശീലനവും, സേവനസന്നദ്ധതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ജനകീയ കൂട്ടായ്മയ്ക്ക് പ്രകൃതിദുരന്ത സമയത്തെ അടിയന്തിര സേവനങ്ങൾക്ക് ഉപരിയായി വാഹനാപകടങ്ങൾ പോലെയുള്ള ദുരന്തങ്ങളിൽ പെട്ടെന്ന് സഹായെമെത്തിക്കാനും വയോജനങ്ങളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുന്ന ജാഗ്രതാസേന കൂടിയായി സിവിൽ ഡിഫൻസിന് പ്രവർത്തിക്കാനാകും.

യൂണിറ്റുകൾ

സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ & റെസ്‌ക്യു സ്റ്റേഷനുമായി ബന്ധപ്പെട്ടാണ്. ഒരു ഫയര്‍ & റെസ്‌ക്യു സ്റ്റേഷനു കീഴില്‍ 50 അംഗങ്ങള്‍ വീതമുള്ള ഒരു യൂണിറ്റ് എന്ന ക്രമത്തില്‍ നിലവിലുള്ള 124 ഫയര്‍ & റെസ്‌ക്യു സ്റ്റേഷനുകളോടനുബന്ധിച്ച് 124 യൂണിറ്റുകളിലായി 6200 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്.

വകുപ്പുതല സംവിധാനങ്ങൾ

ഓരോ യൂണിറ്റും അതു ബന്ധിപ്പിച്ചിട്ടുള്ള ഫയര്‍ & റെസ്‌ക്യു സ്റ്റേഷനുകളിലെ സിവില്‍ ഡിഫന്‍സ് നോഡല്‍ ഓഫീസറായ സ്റ്റേഷന്‍ ഓഫീസറുടെ കീഴിലും ജില്ലാ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഫയര്‍ ഓഫീസറുടെ മേല്‍ നോട്ടത്തിലും ആയിരിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്ക് മെറ്റാലിക് ബാഡ്ജ്, റ്ഫ്‌ളക്ടിംഗ് ജാക്കറ്റ് എന്നിവ വകുപ്പ് നല്‍കുന്നതാണ്. സിവില്‍ ഡിഫന്‍സ് അക്കാദമിയില്‍വെച്ച് നല്‍കുന്ന റെസിഡന്‍ഷ്യല്‍ പരിശീലനങ്ങളില്‍ പങ്കെടുക്കുന്ന വോളന്റിയര്‍മാര്‍ക്ക് സൗജന്യ ഭക്ഷണം, താമസ സൗകര്യം എന്നിവ നല്‍കുന്നതാണ്. അംഗീകൃത ബാഡ്ജുള്ള വോളന്റിയര്‍മാര്‍ക്ക് അവർ കേരളത്തിലെവിടെയായാലും അപ്രതീക്ഷിതമായി ഉടലെടുക്കാവുന്ന ആപത്ഘട്ടങ്ങളിൽ ഇടപെടുന്നതിനോ സേവനം നൽകുന്നതിനോ തടസ്സമുണ്ടാകില്ല.

ഇതിനു സഹായകമായി വോളണ്ടിയർമാരുടെ പ്രവർത്തന റിപ്പോർട്ടിംഗ് സംവിധാനം മൊബൈൽ ആപ്പ് വഴി നോഡൽ ഓഫീസുമായും ജില്ലാ കളക്ട്രേറ്റുമായും സംസ്ഥാനതലത്തിൽ KSDMA യുമായും സിവിൽ ഡിഫൻസ് ഡയറക്ടറുടെ ഓഫീസുമായും ബന്ധിപ്പിക്കുന്നാതാണ്. ഈ സംവിധാനം ദുരന്തസമയത്ത് പ്രസ്തുത പ്രദേശത്തിന് സമീപമുള്ള എല്ലാ വോളണ്ടിയർമാരെയും ജാഗ്രതപ്പെടുത്തുന്നതിനും പരമാവധി സഹായം സമാഹരിക്കുന്നതിനും സഹായകരമാകുന്നതാണ്.

യോഗ്യത

ഒരു ഗ്രൂപ്പിൽ 50 വോളണ്ടിയർമാരെന്ന നിലയില്‍ 124 ഗ്രൂപ്പുകളിലായി 6200 പേരെയാണ് ആദ്യഘട്ടമായി കണ്ടെത്തി നിശ്ചയിക്കുന്നത്. സാധ്യമായ സ്ഥലങ്ങളിലെ യൂണിറ്റുകളിൽ 30 % (ഒരു യൂണിറ്റിൽ പതിനഞ്ചു (15) പേർ) സ്ത്രീകളായിരിക്കണം. 20 % വോളണ്ടിയർമാരെങ്കിലും (ഒരു യൂണിറ്റിൽ അഞ്ചുപേരെങ്കിലും) ഡോക്ടർമാർ, പാരാമെഡിക്കുകൾ, എഞ്ചിനിയർമാർ തുടങ്ങിയ വിദഗ്ധതൊഴിൽ മേഖലകളിൽ നിന്നുള്ളവരുമാകണം. വോളണ്ടിയറാകാനുള്ള യോഗ്യത താഴെപറയുന്നവയാണ്

  1. ഇന്ത്യൻ പൗരത്വമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വോളണ്ടിയറാകാൻ അപേക്ഷിക്കാം.
  2. വോളണ്ടിയാറാകാൻ അപേക്ഷിക്കുന്ന സമയത്ത് പതിനെട്ട് (18) വയസ്സ് പൂർത്തിയായിരിക്കണം.
  3. നാലാം ക്ലാസ്സ് വരെയുള്ള പ്രാധമിക വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. (എന്നാൽ ആദിവാസി മത്സ്യത്തൊഴിലാളി മേഖലയിൽ വേണ്ടത്ര ആളുകളെ ലഭ്യമാകാത്ത പക്ഷം അവരുടെ പങ്കാളിത്തം ഉണ്ടാകുന്നതിനായി ആവശ്യമെങ്കിൽ ഇളവ് അനുവദിക്കുന്നതാണ്)
  4. പ്രതികൂല സാഹചര്യങ്ങളിൽ പ്രവൃത്തി എടുക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവിധം ശാരീരികവും മാനസ്സികവുമായ കാര്യക്ഷമത ഉണ്ടായിരിക്കണം.
  5. അപേക്ഷകരുടെ പേരിൽ ക്രിമിനൽ കേസ്/റെക്കോഡുകള്‍ ഉണ്ടാകരുത്.
  6. ആംഡ് ഫോഴ്‌സസ്, പോലീസ്, ഫയർ സർവ്വീസ്, ടെറിട്ടോറിയൽ ആർമി മറ്റ് പാരാ മിലിട്ടറി സേനകൾ, സമാനമായ യൂണിഫോംഡ് സർവ്വീസുകളെന്നിവയിൽ ജോലിയിലുള്ളവരെയും ആംഡ് ഫോഴ്‌സിൽ ജോലി ചെയ്യുന്ന സിവിലിയൻമാരെയും വോളണ്ടിയറായി പരിഗണിക്കുന്നതല്ല. എന്നാൽ പ്രസ്തുത സർവ്വീസുകളിൽ നിന്ന് സ്വാഭാവികമായി വിരമിച്ചവർക്ക് അംഗമാകാവുന്നതാണ്.
  7. മറ്റ് സർക്കാർ അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാരിതര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് സ്ഥാപന മേധാവിയുടെ/തൊഴിൽ ദാതാവിൻറെ അനുമതിയോടെ വോളണ്ടിയറാകാൻ അപേക്ഷിക്കാം.
  8. അപേക്ഷകർ പ്രതിഫലേച്ഛ കൂടാതെ ഏത് വിഷമഘട്ടത്തിലും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരായിരിക്കണം.
  9. ഏതൊരാളുമായും അനുകമ്പാപൂർണ്ണമായും ശാന്തമായും ഇടെപെടുന്നതിനും സംസാരിക്കുന്നതിനുമുള്ള ശേഷിയും സന്നദ്ധതയും ഉണ്ടകാണം. െ്രെഡവിംഗ്, നീന്തൽ, കമ്പ്യൂട്ടർ ഉപയോഗം, വനപ്രദേശങ്ങളിലേയും ദുർഘടപ്രദേശങ്ങളിലേയും ട്രക്കിംഗ് എന്നിവയിലുള്ള മൂൻ പരിചയം അഭിലഷണീയമാണ്.
  10. തെരഞ്ഞെടുക്കപ്പെട്ടാൽ പ്രാദേശികതലത്തിലും ജില്ലാ തലത്തിലും തൃശ്ശൂരിലുള്ള കേരള ഫയർ & റെസ്‌ക്യു സർവ്വീസസ് അക്കാദമിയിലുമായി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടികളിലും തുടർന്ന് വിവിധ സമയങ്ങളിൽ പ്രത്യേക ആവശ്യങ്ങൾക്കായി വിളിച്ച് ചേർക്കുന്ന യോഗങ്ങളിലും പങ്കെടുക്കാൻ സന്നദ്ധരായിരിക്കണം.

അഗ്‌നിരക്ഷാ വകുപ്പിൻറെ വിവിധ ഫയർ സ്‌റ്റേഷനുകളിൽ നിലവിലുള്ള കമ്മ്യൂണിറ്റി റെസ്‌ക്യു വോളണ്ടിയർ സർവ്വീസിലെ അടിസ്ഥാന പരിശീലനം ലഭിച്ചിട്ടുള്ളവർ, സർവ്വീസിൽ നിന്നും വിരമിച്ചവർ, ഡോക്ടർമാർ, നേഴ്‌സുമാർ, എഞ്ചിനിയർമാർ, അധ്യാപകർ, യൂണിഫോംഡ് സർവ്വീസുകളിൽ നിന്ന് വിരമിച്ചവർ തുടങ്ങിയവർക്ക് ഈ രംഗത്ത് കൂടുതൽ സേവനം നൽകാനാകും. ഇതിനു പുറമേ തീരപ്രദേശങ്ങളിൽ കടലിൽ പോയി ശീലമുള്ള മത്സ്യത്തൊഴിലാളികൾക്കും മലയോര പ്രദേശങ്ങളിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്കും മുൻഗണന നല്‍കുന്നതാണ്.

യുവതീ യുവാക്കളിൽ സ്റ്റുഡൻറ് പോലീസ് സേനാംഗങ്ങൾ, എൻ. എസ്. എസ്. വോളണ്ടിയർമാർ, എൻ. സി. സി. എന്നീ വിഭാഗങ്ങളിൽ പരിശീലനം ലഭ്യമായവര്‍ക്ക് പരിഗണന നല്‍കുന്നതാണ്.

പരിശീലനം

വോളണ്ടിയറായി തെരഞ്ഞടുക്കപ്പെടുന്നവർക്ക് ചിട്ടയായ പരിശീലനം നൽകും. കായിക ക്ഷമത ഉയർത്തുന്ന പരിശീലനങ്ങൾ, പ്രാഥമികചികിത്സാ പരിശീലനം, രക്ഷാപ്രവർത്തനങ്ങളിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടൽ, പ്രത്യേക സന്ദർഭങ്ങളിൽ പ്രാദേശികമായി സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രാദേശികമായ സന്നദ്ധതയും ജാഗ്രതയും ഉറപ്പാക്കുന്നതിന് വോളണ്ടിയർമാർ ശേഖരിച്ച് സൂക്ഷിക്കേണ്ട വിവരങ്ങൾ എന്നിവയ്ക്ക് പുറമേ വ്യക്തിത്വ വികസനം, മാനസിക പിരിമുറുക്കം കുറയ്ക്കൽ തുടങ്ങിയവയും കൂടി ഉൾപ്പെടുന്ന വിധം സമഗ്രമായ പരിശീലനമാണ് നൽകുക.

പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കുള്ള പ്രാഥമിക പരിശീലനങ്ങൾ, അഗ്‌നിരക്ഷാ വകുപ്പിന്‍റെ പ്രാദേശിക പരിശീലന കേന്ദ്രങ്ങളുടെ ചുമതലയിൽ, അതത് യൂണിറ്റുകളെ ബന്ധിപ്പിച്ചിട്ടുള്ള ഫയർ സ്‌റ്റേഷൻ തലത്തിലും കൂടുതൽ വിശദമായ പരിശീലനങ്ങൾ ജില്ലാതലത്തിലും നൽകുന്നതാണ്. യുദ്ധകാല പരിതസ്ഥിതികളും കടുത്ത ദുരന്താഘാത സ്ഥിതിയും നേരിടുന്നതിനുള്ള വിദഗ്ദ്ധ പരിശീലനങ്ങൾ തൃശ്ശൂരിലെ സിവിൽ ഡിഫൻസ് അക്കാദമിയിലും കേരള ഫയർ & റെസ്‌ക്യു സർവ്വീസസ് അക്കാദമിയിലുമായും നല്‍കുന്നതാണ്.

ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് ഭരണപരമായി കേരള അഗ്‌നിരക്ഷാ വകുപ്പിന്‍റെ മേൽനോട്ടത്തിലും അതത് ഫയർ സ്‌റ്റേഷനുകൾക്ക് കീഴിലും ആയിരിക്കും. അതേ സമയം സംസ്ഥാനത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരായ ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍കൂടി പാലിക്കപ്പെടുകയും ഡിസാസ്റ്റർ മാനേജ്‌മെൻറ് അതോറിറ്റിയ്ക്ക് സേവനം ആവശ്യമാകുന്ന സന്ദർഭങ്ങളിൽ ഏറ്റവും വേഗം ആയത് ലഭ്യമാക്കാനുള്ള നോഡല്‍ കോണ്‍ടാക്ട് ഓഫീസര്‍മാര്‍ സംസ്ഥാന ജില്ല ഫയര്‍‌സ്റ്റേഷന്‍ തലത്തിലുണ്ടാകും

ചുമതലകൾ

  1. പ്രകൃതിദുരന്ത സാധ്യതാ മുന്നറിയിപ്പുകൾ പ്രാദേശികമായി സംപ്രേഷണം ചെയ്യപ്പെടുകയും ദുരന്താഘാതമേൽക്കാനിടയുള്ള ജനങ്ങളിലേക്ക് അവ എത്തുകയും ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. ആവശ്യമെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളോട് ആവശ്യപ്പെടുക
  2. അപകടങ്ങളോ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോൾ അതിന്‍റെ വ്യാപ്തി മനസ്സിലാക്കി രക്ഷാപ്രവർത്തകർക്കും പോലീസിനും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും സമയബന്ധിതമായ അറിയിപ്പ് നൽകുക
  3. രക്ഷാപ്രവർത്തകർ എത്തിച്ചേരുന്നതിനുള്ള ഇടവേളയിൽ പ്രാദേശികമായി ചെയ്യാവുന്ന മുന്നൊരുക്കങ്ങളും ദുരന്തത്തിന്‍റെ വ്യാപ്തി കൂടാതെയിരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയും അതിനായി പരിസരവാസികൾക്ക് നിര്‍ദ്ദേശവും നേതൃത്വവും നല്‍കുക. (ഉദാഹരണമായി വലിയ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും അഗ്‌നിബാധയുണ്ടാകുമ്പോൾ അവിടെ ലഭ്യമായ അഗ്‌നിശമനസംവിധാനങ്ങളുടെ ശരിയായ ഉപയോഗം തന്നെ അപകടത്തിന്‍റെ വ്യാപ്തി കുറയ്ക്കും, എൽ. പി. ജി./പെട്രോൾ/രാസവസ്തു ചോർച്ച അപകടങ്ങളിൽ പ്രദേശവാസികളെ അടിയന്തിരമായി ജാഗ്രപ്പെടുത്തുകയാണ് ആവശ്യമാകുക.)
  4. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തിരവും ശരിയായ രീതിയിലുള്ളതുമായ സഹായമെത്തിക്കുക. (വാഹനാപകടങ്ങളിലും മറ്റും പരിക്കേറ്റവർക്ക് എത്രയും വേഗം വൈദ്യസഹായം നൽകാനായി ആംബുലൻസിലേക്കും മറ്റും നീക്കുന്നത് അവരുടെ നില കൂടുതൽ വഷളാകാത്ത വിധം ആവേണ്ടതുണ്ട്. പരിശീലനമുള്ള വോളണ്ടിയറുടെ സഹായം ഇക്കാര്യത്തിൽ പ്രധാനമാണ്.)
  5. പോലീസ്, ഫയർ ഫോഴ്‌സ്, ഹൈവേ പോലീസ് എന്നിവയ്ക്കുപരിയായി, ദുരന്തസമയത്തും അപകടങ്ങളിലും അടിയന്തിരമായി ഇടപെടേണ്ട സേവനസൗകര്യങ്ങളുടെ (ആശുപത്രികൾ, ആംബുലൻസ് സർവ്വീസ്, ജെ. സി. ബി./ക്രെയിൻ സർവ്വീസുകൾ) ലഭ്യതയും അവരെ ബന്ധപ്പെടാനുള്ള നമ്പരുകളും ശേഖരിച്ച് സൂക്ഷിക്കുകയും അടിയന്തിരഘട്ടങ്ങളിൽ അവ വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യുക
  6. ദുരന്തസമയത്ത് പ്രദേശവാസികളെ ഒഴിപ്പിക്കുകയും റെസ്‌ക്യു ഷെൽട്ടറുകൾ ആരംഭിക്കുകയും വേണ്ടിവന്നാൽ അതിനുള്ള പ്രാദേശിക സൗകര്യങ്ങൾ ഒരുക്കുന്നതിനും അവയുടെ നടത്തിപ്പിനും ബന്ധപ്പെട്ട അധികാരികളെ സഹായിക്കുക
  7. പ്രാദേശികമായി രക്ഷാപ്രവർത്തനത്തിനും പുനരധിവാസ  പുനർനിർമ്മാണ പ്രവർത്തനങ്ങളിലും സഹായിക്കുകയും പ്രദേശവാസികൾക്ക് സഹായങ്ങൾ എത്തിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുക
  8. അതത് പ്രദേശത്തെ സ്‌കൂളുകളിലുള്ള സ്റ്റുഡൻറ് പോലീസ് കേഡറ്റു (SPC) കൾക്ക് ചിട്ടയായ ദുരന്തപ്രതിരോധ  അതിജീവനപരിശീലനം സംഘടിപ്പിക്കുക.
  9. സമൂഹത്തിൽ ദുരന്ത അതിജീവനക്ഷമത ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി പൊതുജനങ്ങൾക്ക് പരിശീലനപരിപാടികളും അവബോധന പ്രവർത്തനങ്ങളും സംഘടിപ്പിക്കുക. ഓരോ ഗ്രൂപ്പുകളും അവരവരുടെ പ്രദേശത്ത് പ്രതിവർഷം തെരഞ്ഞടുത്ത 50 പേർക്ക് ദുരന്തപ്രതിരോധ  അതിജീവന പരിശീലനം സംഘടിപ്പിക്കണം. ഇത് വിദ്യാർത്ഥികൾ, സ്ത്രീകൾ, ആരോഗ്യപ്രവർത്തകർ, പ്രത്യേക തൊഴിലാളി വിഭാഗങ്ങൾ എന്നിങ്ങനെ കാറ്റഗറി തിരിച്ച് അതത് വിഭാഗത്തിന്‍റെ അനുയോജ്യമായ രീതിയിലാകാം. അതിലൂടെ വരുന്ന ഏതാനും വർഷങ്ങൾകൊണ്ട് തന്നെ സമൂഹത്തിൽ ദൃശ്യമായ മാറ്റങ്ങൾ കൈവരിക്കാനാകും
  10. ഇത്തരത്തിൽ ഗ്രൂപ്പുതലത്തിൽ സംഘടിപ്പിക്കുന്ന പരിശീലനപരിപാടികളുടെ ഭാഗമായി ദുരന്തസമയത്ത് വോളണ്ടിയർമാർക്ക് തങ്ങളുടെ സഹായത്തിനായി വിളിച്ചുവരുത്താനാകുന്ന മിടുക്കരായ രണ്ടാം നിര സന്നദ്ധപ്രവർത്തകരെ വളർത്തിയെടുക്കണം. ഓരോ യൂണിറ്റുകളും പ്രതിവർഷം 10 പേരെയെങ്കിലും ഇത്തരത്തിൽ കണ്ടെത്തി പരിശീലിപ്പിക്കണം. ഓരോ വർഷവും പിരിഞ്ഞുപോകുന്ന വോളണ്ടിയർമാർക്കു പകരം ഈ രണ്ടാംനിര പ്രവർത്തകരിൽ നിന്നും മികച്ച വ്യക്തികളെ വോളണ്ടിയർമാരായി തെരഞ്ഞെടുക്കാനാകും.

സഹായസംവിധാനങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാർക്ക് ജില്ലാ -സംസ്ഥാനതലങ്ങളിലുള്ള പരിശീലനങ്ങളിൽ പങ്കെടുക്കുന്നതിന് യാത്രബത്തയും റെസിഡൻഷ്യൽ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർക്ക് താമസവും ഭക്ഷണവും സൗജന്യമായി നൽകും. പരിശീലനം പൂർത്തിയാക്കുന്ന വോളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും നൽകും.

പ്രവർത്തനസമയത്ത് ധരിക്കുന്നതിന് തിരിച്ചറിയൽ നമ്പരോട് കൂടിയ മെറ്റാലിക്ക് ബാഡ്ജും ദുരന്തപ്രതിരോധ രക്ഷാപ്രവർത്തനസമയത്ത് ധരിക്കാനുള്ള റിഫ്‌ളക്ടീവ് ജാക്കറ്റും ലഭ്യമാക്കും.

പൊതുവായ സന്ദേശങ്ങൾ നൽകുന്നതിനും അടിയന്തിരഘട്ടങ്ങളിൽ നോഡൽ ഓഫീസുകളിൽ നിന്നും തിരിച്ചും ഒരു യൂണിറ്റിലുള്ള വോളണ്ടിയർമാർക്ക് തമ്മിൽ തമ്മിലും വേഗത്തിൽ ആശയവിനിമയം നടത്തുന്നതിന് Closed User Group (CUG) മൊബൈൽ സിമ്മുകൾ നൽകും.

എല്ലാ വർഷവും ഇവരുടെ പ്രവർത്തന വിലയിരുത്തലിനും അനുഭവങ്ങളും മികച്ച ഇടപെടലുകളും പങ്കുവയ്ക്കുന്നതിനും സഹായകമാകുന്നവിധം റിഫ്രഷർ പരിശീലനങ്ങൾ ക്രമീകരിക്കുകയും മികച്ചതും തനതായതുമായ സേവനം കാഴ്ചവയ്ക്കുന്ന വോളണ്ടിയർമാർക്കും യൂണിറ്റിനും പ്രശംസാപത്രങ്ങൾ നൽകുകയും ചെയ്യും.

തെരഞ്ഞെടുപ്പ് രീതി

ജില്ലയിലെ ജില്ലാ ഫയർ ഫോഴ്‌സ് ഓഫീസർമാരായിരിക്കും അതത് ജില്ലകളിലെ വോളണ്ടിയർ തെരഞ്ഞെടുപ്പിന്റെ നോഡൽ ഓഫീസർ. ഓൺലൈൻ സംവിധാനം വഴിയായിരിക്കും അപേക്ഷകൾ സമർപ്പിക്കേണ്ടത്. അതിനായുള്ള അറിയിപ്പുകൾ എല്ലാ മാധ്യമങ്ങളിലൂടെയും അറിയിക്കുന്നതാണ്. അതിനുപുറമേ വിവരങ്ങൾ ഫയർ & റെസ്‌ക്യു സർവ്വീസസിന്റെ fire.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കും.

അംഗീകാരം

വിവിധ ഘട്ടങ്ങളിലെ സേവനങ്ങൾക്കിടയിൽ അതിസാഹസികമായ സന്ദർഭങ്ങൾ ഉണ്ടാകുക സ്വഭാവികമാണ്. എല്ലാ രംഗത്തും പ്രവർത്തിക്കുന്ന വോളണ്ടിയർമാർക്ക് അവർ പ്രകടിപ്പിച്ച ധീരതയ്ക്കുള്ള അംഗീകാരം നൽകുന്ന സംവിധാനം ഇതിന്റെ ഭാഗമായി ഏർപ്പെടുത്തും. സംസ്ഥാനതലത്തിലുള്ള അംഗീകാരങ്ങൾ മുഖ്യമന്ത്രിയുടെ സേവനമെഡലുകൾക്കൊപ്പം നൽകും.

APPLICATION LINK : CLICK HERE

ബന്ധപ്പെടാൻ

Call: 0471-2320868, 2320872
Fax: 0471-2337422

Email: [email protected]
Web: cds.fire.kerala.gov.in

Location:Civil Defence Academy
Ramavarmapuram (P.O)
Thrissur – 680631
Phone: 0487-2328000


Kerala Fire And Rescue Services
Fire Force Junction , GPO
Trivandrum – 695001

Related Articles

Back to top button
error: Content is protected !!
Close