COVID-19

പ്രവർത്തനങ്ങൾ വികേന്ദ്രീകൃതമാക്കാൻ പ്രാദേശിക സമിതികൾ രൂപീകരിക്കും

സർക്കാർ പൊതുവിൽ തീരുമാനിക്കുന്ന പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രാദേശിക സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും മോണിറ്ററിങ് സമിതിയും ഉണ്ടാകും.

  • റസിഡൻസ് അസോസിയേഷൻ ഉണ്ടെങ്കിൽ അതിന്റെ പ്രതിനിധി അല്ലെങ്കിൽ നാട്ടുകാരുടെ രണ്ട് പ്രതിനിധികൾ
  • വാർഡ് മെമ്പർ/ കൗൺസിലർ
  • എസ്ഐ
  • വില്ലേജ് ഓഫീസർ അല്ലെങ്കിൽ പ്രതിനിധിചാർജുള്ള തദ്ദേശസമിതി ഉദ്യോഗസ്ഥൻ
  • സന്നദ്ധപ്രവർത്തകരുടെ പ്രതിനിധി
  • അങ്കണവാടി ഉണ്ടെങ്കിൽ അതിലെ ടീച്ചർ
  • കുടുംബശ്രീയുടെ ഒരു പ്രതിനിധി
  • പെൻഷനേഴ്സ് യൂണിയന്റെ പ്രതിനിധി
  • വാർഡിലെ ആശാ വർക്കർ

എന്നിവർ സമിതിയിലുണ്ടാകും.

  • ഈ സമിതി വീടുകളുമായി ബന്ധപ്പെട്ട് പ്രായമായവരുടെയും രോഗമുള്ളവരുടെയും കാര്യത്തിൽ പ്രത്യേക കരുതൽ എടുക്കണം.
  • വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും തിരിച്ചുവന്ന് ക്വാറന്റൈനിൽ കഴിയുന്നവരുടെ കാര്യത്തിലും മോണിറ്ററിങ് സമിതിയുടെ ശ്രദ്ധയുണ്ടാകും. 
  • ഇങ്ങനെയുള്ള വീടുകളിൽ സമിതിയുടെ ഒരു പ്രതിനിധി എല്ലാ ദിവസവും സന്ദർശിക്കും.
  • ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഡോക്ടർമാർ ഉൾപ്പെടുന്ന സംവിധാനം ഉണ്ടാക്കും. ഡിഎംഒ ഇതിന്റെ വിശദാംശങ്ങൾ തയ്യാറാക്കും. സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി പ്രയോജനപ്പെടുത്തും.
  • സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റു പാരാമെഡിക്കൽ സ്റ്റാഫിനും കോവിഡ് പ്രതിരോധത്തിൽ പരിശീലനം നൽകണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ ഇത് നടപ്പാക്കും.
  • ടെലി മെഡിസിൻ സംവിധാനത്തിലൂടെ ബന്ധപ്പെടാവുന്ന ഡോക്ടർമാരെക്കുറിച്ചുള്ള പൂർണ്ണ വിവരം ഇത്തരം വീടുകളിൽ ലഭ്യമാക്കും. ഡോക്ടർക്ക് രോഗിയെ കാണണമെന്ന് തോന്നിയാൽ രോഗിയുടെ വീട്ടിലേക്ക് പോകാൻ പിഎച്ച്സികൾ വാഹന സൗകര്യം ഒരുക്കും. ഓരോ പഞ്ചായത്തിലും ഒരു മൊബൈൽ ക്ലിനിക്ക് വേണ്ടിവരും. ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഒരു പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ഇതിൽ ഉണ്ടാകും.
  • പ്രായമായവരുടെയും കിഡ്നി, ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗബാധിതരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടിവരും. അതിനായി വീട്ടുകാരെ ബോധവൽക്കരിക്കണം. ആരോഗ്യപ്രവർത്തകരുടെ ഗൃഹസന്ദർശനവും ബോധവൽക്കരണവും നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
  • വിദേശരാജ്യങ്ങളിൽ നിന്നും പ്രവാസികൾക്ക് മടങ്ങിവരാൻ സൗകര്യമൊരുക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ആ തീരുമാനം വരുന്നതിനുമുമ്പ് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങൾ സംസ്ഥാന സർക്കാർ ചെയ്തിട്ടുണ്ട്.
  • കൂടാതെ മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളും വരാൻ തയാറാകുന്നുണ്ട്. മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകുക. ഇതിൽ വിദ്യാർത്ഥികൾ (പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകൾക്കും മറ്റുമായി പോയവർ), കേരളത്തിൽ സ്ഥിരതാമസക്കാരായ മുതിർന്ന പൗരൻമാർ, ഗർഭിണികൾ, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവർ മുതലായവർ ഉൾപ്പെടും. ഇവരുടെ യാത്ര സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ നോർക്കയിലെ പോർട്ടലിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
  • അതിർത്തിയിൽ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കിൽ സർക്കാർ ഒരുക്കിയ ക്വാറന്റയിനിലേക്ക് മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവർക്ക് നേരെ വീട്ടിലേക്ക് പോകാം. 14 ദിവസം വീട്ടിൽ ക്വാറന്റയിനിൽ കഴിയണം. ക്വാറന്റയിൻ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.

ഇത്തരം പ്രവർത്തനങ്ങൾ വികേന്ദ്രീകൃതമായി നടത്താനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷൻമാരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കും.

  • തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്
  • ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ
  • എംഎൽഎ/എംഎൽഎയുടെ പ്രതിനിധി
  • പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധി
  • വില്ലേജ് ഓഫീസർ
  • തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറി
  • പിഎച്ച്സി മേധാവി
  • സഹകരണ ബാങ്ക് പ്രസിഡന്റ്
  • സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി
  • കുടുംബശ്രീ പ്രതിനിധി
  • ആശാ വർക്കർമാരുടെ പ്രതിനിധി
  • പെൻഷനേഴ്സ് യൂണിയന്റെ പ്രതിനിധി

എന്നിവരായിരിക്കും കമ്മിറ്റി അംഗങ്ങൾ.

ജില്ലാതലത്തിൽ

  • കളക്ടർ
  • എസ്പി
  • ഡിഎംഒ
  • ജില്ലാ പഞ്ചായത്ത് ഓഫീസർ

എന്നിവരടങ്ങുന്ന സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ആവശ്യമായ തീരുമാനങ്ങൾ എടുക്കും.

ആരോഗ്യ സംബന്ധമായ പരിശോധനയുടെയും മറ്റും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനായിരിക്കും.

സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങൾ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പൊലീസിന്റെ ചുമതലയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികൾക്ക് തിരിച്ചുപോകുന്നതിന് പ്രത്യേക നോൺസ്റ്റോപ്പ് ട്രെയിൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികൾ തിരിച്ചെത്തുന്ന സംസ്ഥാനങ്ങളിൽനിന്ന് എൻഒസി കൂടി ലഭിച്ചാലേ ഇവിടെനിന്ന് ട്രെയിൻ പുറപ്പെടാൻ പറ്റൂ എന്ന സ്ഥിതിയുണ്ട്. ചില സംസ്ഥാനങ്ങളിൽനിന്ന് എൻഒസി കിട്ടാൻ താമസിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്. ചീഫ് സെക്രട്ടറി മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!
Close